കോട്ടയം ∙ എൽഡിഎഫിലെ ചെറു കക്ഷികൾക്ക് അധിക സീറ്റ് നൽകേണ്ടെന്ന് സിപിഎം തീരുമാനം. സീറ്റുകളുടെ എണ്ണത്തിൽ തൽസ്ഥിതി തുടരുമെന്ന് ഉഭയകക്ഷി ചർച്ച നടത്തിയ പാർട്ടികളോട് സിപിഎം നേതൃത്വം അറിയിച്ചു. അധിക സീറ്റ് ആവശ്യപ്പെടുന്ന കക്ഷികൾക്കൊന്നും ഇതോടെ കൂടുതൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായി. മുതിർന്ന നേതാവ് നീലലോഹിതദാസിനെയോ ഭാര്യ ജമീല പ്രകാശത്തെയോ മത്സരിപ്പിക്കാൻ കോവളം സീറ്റാണ് ആർജെഡി ചോദിച്ചത്. കോവളം ലഭിച്ചില്ലെങ്കിൽ മുൻ‌ മന്ത്രി സുരേന്ദ്രൻ പിള്ളയെ തിരുവനന്തപുരത്ത് നിർത്താം എന്ന ഓപ്ഷനും ആർജെഡിക്ക് മുന്നിലുണ്ടായിരുന്നു. ആർ‌ജെഡിയോട് സിപിഎം മനസ്സ് തുറന്നതോടെ കേരള കോൺഗ്രസ് (ബി)ക്കും തിരുവനന്തപുരം കൊടുക്കില്ലെന്ന് ഉറപ്പായി. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവും വ്യവസായിയുമായ ബാലഗോപാലിനു വേണ്ടിയാണ് പത്തനാപുരത്തിനു പുറമെ തിരുവനന്തപുരം ആവശ്യപ്പെടാൻ തീരുമാനിച്ചിരിക്കുന്നത്. ചാലക്കുടി, എലത്തൂർ സീറ്റുകളും ആർജെഡി ചോദിച്ചിരുന്നു.

What you should read next

ആന്റണി രാജു അയോഗ്യനായ തിരുവനന്തപുരം നോട്ടമിടുന്ന മറ്റൊരു കക്ഷി കേരള കോൺഗ്രസ് (എം) ആണ്. ജില്ലാ പ്രസിഡന്റ് സഹായദാസിനെ മത്സരിപ്പിക്കാനാണ് സീറ്റ് ആവശ്യപ്പെടുന്നതെങ്കിലും സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന പൊതുവികാരം പാർട്ടിക്കുള്ളിലുണ്ട്. ആന്റണി രാജുവിന്റെ ജനാധിപത്യ കേരള കോൺഗ്രസുമായി വൈകിട്ട് മൂന്നരയ്ക്കാണ് ചർച്ച. അവരുടെ മനസ്സിലിരിപ്പ് അറിയാതെ എന്താണെന്ന് പറയാൻ പറ്റില്ലല്ലോ എന്നാണ് ആന്റണി രാജു മനോരമ ഓൺലൈനോട് പറഞ്ഞത്. തിരുവനന്തപുരത്ത് വേറെയാരെങ്കിലും സ്ഥാനാർഥികളുണ്ടോ മറ്റേതെങ്കിലും സീറ്റ് ആവശ്യപ്പെടുമോ എന്നീ ചോദ്യങ്ങൾക്ക് സിപിഎം തീരുമാനം അനുസരിച്ച് നിലപാട് സ്വീകരിക്കുമെന്നായിരുന്നു ആന്റണി രാജുവിന്റെ മറുപടി.

2021ൽ മത്സരിച്ച വടകര, കൂത്തുപറമ്പ്, കൽപറ്റ സീറ്റുകളായിരിക്കും ആർജെഡിക്ക് ലഭിക്കുക. കൂടുതൽ സീറ്റുകൾക്ക് അവകാശവാദം ഉന്നയിക്കാൻ പറ്റുമെങ്കിലും അധികമായി മൂന്ന് സീറ്റ് മതിയെന്നായിരുന്നു മണ്ഡലങ്ങളിലെ വോട്ട് കണക്ക് നിരത്തി ആർജെഡിയുടെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടപ്പോഴും മുന്നണിയിൽ ഏറ്റവുമധികം സീറ്റ് ലഭിച്ച നാലാമത്തെ കക്ഷിയായി ആർജെഡി മാറിയത് നേതാക്കൾ ചൂണ്ടിക്കാട്ടി. കാര്യങ്ങളെല്ലാം അറിയാമെന്നും ഒരു കക്ഷിക്കും അധിക സീറ്റ് നൽകുന്നില്ലെന്നും സിപിഎം അറിയിക്കുകയായിരുന്നു. ലഭിച്ച സീറ്റുകളിൽ പ്രാദേശിക അസുന്തലിതാവസ്ഥയുണ്ടെന്ന് ആർജെഡി നേതാവ് വർഗീസ് ജോർജ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ഉത്തര മലബാറിൽ മാത്രമാണ് മത്സരിക്കാനുള്ള സീറ്റ് ലഭിച്ചത്. മൂന്ന് സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തുമെന്നും മുന്നണി വിടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.